വരാക്കര ഭഗവതീ
ക്ഷേത്രം
വരാക്കര പൂരം ആശംസകൾ
തൃശൂർ ജില്ലയിൽ
വരന്തരപ്പിള്ളിക്ക് സമീപം സ്ഥിതി ചെയ്യുന്ന സുപ്രസിദ്ധ ദേവീ ക്ഷേത്രമാണ് വരാക്കര
ഭഗവതീ ക്ഷേത്രം. അവശരും ആലംബഹീനരും അസംഘടിതരുമായ ജനസമൂഹത്തിന് പുത്തൻ പ്രതീക്ഷകൾ
നല്കി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് നയിച്ച മഹത്തായ ചരിത്രമാണ് വരാക്കര
ഭഗവതി ക്ഷേത്രത്തിനുള്ളത്.
ഐതിഹ്യം
നൂറ്റാണ്ടുകൾക്കു മുൻപ് ഭഗവതി
സാന്നിദ്ധ്യം കൊണ്ട് ധന്യമായ വരാക്കരയും സമീപ പ്രദേശങ്ങളും ഇന്ന് സംതൃപ്തമായ
ജീവിത സാഹചര്യങ്ങൾ കൊണ്ട് അനുഗൃഹീതമാണ്.
വളരെ കാലം മുമ്പ് ഭഗവതി
ഭക്തജനങ്ങളുടെ ക്ഷേമാന്വേഷണാർത്ഥം കൊങ്ങല്ലൂരിൽ നിന്നും യാത്ര പുറപ്പെട്ടു. തന്റെ
ഭക്തരെ കണ്ടും അനുഗ്രഹിച്ചും ശിക്ഷിക്കേണ്ടവരെ ശിക്ഷിച്ചും യാത്ര തുടർന്ന ദേവി
സഞ്ചരിച്ച ദൂരമോ സമയമോ പ്രദേശങ്ങളോ ഒന്നും ചിന്തിച്ചില്ല. സഞ്ചരിച്ചരിക്കുന്നിടത്തെല്ലാം
തന്റെ ഭക്തർ.
തിരികെ
കൊടുങ്ങല്ലൂരിലേക്ക് യാത്ര തിരിക്കേണ്ട സമയമായി. സുദീർഘമായ സഞ്ചരം, അദ്ധ്വാനം എന്നിവ മടക്കയാത്ര വിഷമകരമാക്കിത്തീർത്തു. സമയത്തിനു കൊടുങ്ങല്ലൂർ
ക്ഷേത്രത്തിൽ എത്താനുള്ള മനസ്സിന്റെ തിടുക്കം യാത്രാ വേഗത തനിയെ കൂട്ടി. കൊടുങ്ങല്ലൂരിലേക്കുള്ള
യാത്രാമദ്ധ്യേ ക്ഷീണിതയായി ഭഗവതി കുടയും കുത്തി പാടത്ത് ഇരുന്നു.(ഇക്കാരണത്താൽ ഈ
പാടത്തിനു കൊടകരപ്പാടം എന്ന പേരു ലഭിച്ചത്രെ). വിശ്രമിക്കാനിരുന്ന ഭഗവതിയെ
അധ:സ്ഥിതനായ ഭക്തൻ യാദൃശ്ചികമായി കാണാൻ ഇട വന്നു. അദ്ദേഹം ദാഹപരവശയായ ഭഗവതിക്ക് അദ്ദേഹം
പരിശുദ്ധമായ, മധുരമുള്ള ഇളനീർ വെള്ളം സന്തോഷിപ്പിച്ചു, തന്റെ കൈവശമുണ്ടായിരുന്ന മുറം കൊണ്ട് വീശി ആശ്വസിപ്പിച്ചു. ദാഹവും
ക്ഷീണവും തീർന്നു ഭഗവതി ഏറെ സന്തോഷത്തോടെ ഭക്തനിൽ സംപ്രീതയായി തന്റെ സാന്നിദ്ധ്യം
ഇവിടെ എന്നും ഉണ്ടാകുമെന്നും വേണ്ടവണ്ണം പൂജാദികർമ്മങ്ങൾ നടത്തി സേവിച്ചുകൊണ്ടാൽ ഈ
നാടിനും നാട്ടാർക്കും ഐശ്വര്യഭിവൃദ്ധിയുണ്ടാകുമെന്നും ഭക്തന് വരം കൊടുത്തു. ആ ഭക്തനും മറ്റു
സമീപവാസികളും ഭക്തിയോടെ ആ സ്ഥലത്ത് ഭഗവതീ പൂജയും ആരാധനയും തുടങ്ങി. ദേവി വരം കൊടുത്ത കര എന്നതിനാൽ ഈ സ്ഥലം വരാക്കര എന്ന പേരിൽ
പ്രസിദ്ധമായി.
മൂലക്ഷേത്രം
മൂലക്ഷേത്രം കേരളീയ
മാതൃകയിൽ നിര്മ്മിതമായിരുന്നു. ഊരകത്തെന്ന പോലെ കുടക്കീഴിലമരുന്ന ദേവീ സങ്കല്പമാണിവിടെയും. കൊടുങ്ങല്ലൂരിലെ കുരുംബ സമ്പ്രദായവുമായി ഈ
ക്ഷേത്രത്തിന് ഏറെ സമാനതകളുണ്ട്. ഭരണിയോടനുബന്ധിച്ചുള്ള ക്ഷേത്രാചാരങ്ങളും
കൊടുങ്ങല്ലൂര് താലപ്പൊലി സമാപിക്കുന്ന ദിവസത്തെ ഉത്സവാചാരങ്ങളും ഇതിലേക്കു
വിരൽ ചൂണ്ടുന്നു.
പ്രതിഷ്ഠകൾ - ഉപ പ്രതിഷ്ഠകൾ
എട്ടു ഏക്കറോളം
വിസ്തീര്ണമുള്ള വിശാലമായ പറമ്പിൽ ഇന്ന് കാണുന്ന മഹാക്ഷേത്രം നിലകൊള്ളുന്നു.
ആദിമുത്തപ്പന്, ഗുരുമുത്തപ്പൻ, ബ്രഹ്മരക്ഷസ്സ് , ക്ഷേത്രപാലകൻ എന്നീ ഉപദേവതകൾ ക്ഷേത്രത്തിനു പുറത്തും ഗണപതി, സുബ്രഹ്മണ്യൻ, ഘണ്ടാകർണ്ണൻ , രുധിരമാല എന്നീ
ദേവതകൾ നാലമ്പലങ്ങ ൾക്ക് അകത്തും സ്ഥിതി ചെയ്യുന്നു. കൂടാതെ ധ്വജപ്രതിഷ്ഠയും
ദീപസ്തംഭവും ക്ഷേത്രത്തിനു വഴിപാടായി സമര്പ്പിച്ചിട്ടുണ്ട് . ക്ഷേത്ര കവാട ത്തിൽ
ധര്മ്മ ശാസ്താവ് ഐശ്വര്യദായിയായി വാണരുളുന്നു.
പൂജകൾ,
ഉത്സവങ്ങൾ
പ്രതിദിന ത്രികാലപൂജയും എല്ലാ
മലയാള മാസം ഒന്നാം തിയ്യതി ശ്രീഭൂതബലിയും എല്ലാ ഭക്ത ജനങ്ങൾക്ക് പ്രസാദ ഊട്ടും ധനുമാസാന്ത്യത്തിൽ
ധ്വജാദിയായി 7 ദിവസത്തെ
ഉത്സവാചരണവും നടത്തി വരുന്നു. പ്രതിഷ്ഠാ ദിനത്തിൽ വലിയ ഗുരുതിയും പതിനായിരങ്ങൾ
പങ്കെടുക്കുന്ന അന്നദാന സദ്യയും നടക്കുന്നുണ്ട്.
ഏവർക്കും വരാക്കര
ഭഗവതിയുടെ അനുഗ്രഹാശിസ്സുകൾ ലഭിക്കുമാറാകട്ടെ!
(തുടരും)